District News
ചമ്പക്കുളം: കുട്ടനാട്ടിലെ വെള്ളക്കെട്ട് മാറ്റാൻ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുകയെന്നതാണ് അത്യാവശ്യം. ഇത് ആരു വറ്റിക്കുമെന്നതാണ് ചോദ്യം. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാണ്. വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളും നശിക്കും.
ജീവിതം പ്രതിസന്ധിയിൽ
മഴ മാറിനിന്നാലും വെള്ളത്തിൻറെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളിൽ ഒഴുകിയെത്തിയ വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല എന്നതാണ് അനുഭവം. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള മാർഗങ്ങളില്ല എന്നതാണ് പ്രശ്നം. ഇതു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസ രംഗത്തെപ്പോലും പ്രതിസന്ധിയിലാക്കുന്നു.
വെള്ളക്കെട്ട് മൂലം പല സ്കൂളുകളും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20-ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി. കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിൻറെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്. അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും. കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും.
തുക കൂട്ടണം
പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിന്റെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്. വെള്ളം വറ്റിക്കലിന്റെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിന്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.
പാടശേഖര സമിതികൾ നട്ടം തിരിയുന്നു
പുറംബണ്ടുകൾ ഒരുപരിധി വരെ ഉയർന്നതും ബലമുള്ളതുമായ നിരവധി പാടശേഖരങ്ങൾ കുട്ടനാട്ടിലുണ്ട്. രണ്ടാം കൃഷിയില്ലെങ്കിൽ പന്പിംഗ് നടക്കാറില്ലെന്നതിനാൽ, വിവിധ സർക്കാർ പദ്ധതികളിലൂടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ള പാടശേഖര പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായാൽ വെള്ളം കയറും. ഇങ്ങനെ കയറുന്ന വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചാൽ വെള്ളക്കെട്ടിനു പരിഹാരമാകും.
ആറ്റിലും തോട്ടിലുമൊക്കെ ജലനിരപ്പു താഴ്ന്നു നിൽക്കുന്ന അവസരങ്ങളിൽ മോട്ടോർ നടത്താതെ തന്നെ ഷട്ടറുകളും തൂന്പുകളും ആവശ്യാനുസരണം തുറന്നുവച്ചും പെയ്ത്തുവെള്ളം പുറത്തെത്തിക്കാനാവും. റവന്യു വകുപ്പിനു കീഴിലുള്ള പുഞ്ച സ്പെഷൽ ഓഫിസറാണ് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ നിശ്ചിത തുകയ്ക്ക് ഓരോ പാടശേഖരവും കൃഷിക്കായി ലേലം ചെയ്തു നല്കുന്നത്.
അതിനാൽ ഓരോ കർഷകനും കൈയിൽനിന്ന് രണ്ടായിരത്തിലേറെ രൂപകൂടി ചെലവഴിച്ചാണ് പലേടത്തും വെള്ളം വറ്റിക്കൽ നടത്തുന്നത്. പുഞ്ചകൃഷി ആയാലും രണ്ടാം കൃഷി ആയാലും ആറു മാസത്തേക്കാണ് പാടം ലേലം ചെയ്തു നല്കുന്നത്.
കാലാവധി കഴിഞ്ഞാൽ കരാർ എടുത്തിരുന്ന ആൾ മോട്ടോറും മറ്റ് സാമഗ്രികളും എടുത്തുമാറ്റും. വൈദ്യുതി വകുപ്പ് വൈദ്യുതിയും വിച്ഛേദിക്കും. ഒരു കൃഷി മാത്രം ചെയ്യുന്ന പാടശേഖരങ്ങളിൽ പിന്നീടുള്ള ആറുമാസം വെള്ളം വറ്റിക്കാൻ മോട്ടോർ ഉണ്ടാവില്ല.
ചിലേടങ്ങളിൽ, നാട്ടുകാരുടെ നിർബന്ധത്തെത്തുടർന്നു മോട്ടോർ തുടർന്നു പ്രവർത്തിപ്പിച്ച് നിയന്ത്രിത അളവിൽ വെള്ളം വറ്റിക്കാറുണ്ട്. മോട്ടോർ വാടക, ഡ്രൈവർ ശമ്പളം, വൈദ്യുതി ചാർജ്, മറ്റ് അറ്റകുറ്റപ്പണികൾ എല്ലാംതന്നെ പാടശേഖര സമിതികളാണ് വഹിക്കുന്നത്.
ദുരിതനിവാരണം പാടശേഖരസമിതികളുടെ ഉത്തരവാദിത്വമല്ലാത്തതിനാൽ, നെൽക്കൃഷിയില്ലാത്തപ്പോഴത്തെ പമ്പിംഗിനായി നിർബന്ധിക്കുന്നതിനെതിരെയും മഴക്കാലത്തെ രണ്ടാം കൃഷിക്കെതിരെയുമൊക്കെ പ്രദേശവാസികളല്ലാത്ത കർഷകരുടെ ഭാഗത്തുനിന്നും എതിർപ്പുകളും ഉയരാറുണ്ട്. ഇത്തരത്തിൽ പമ്പിംഗ് നടത്തേണ്ടി വരുന്പോൾ, കൃഷിയുടെ കാലം അല്ലാതിരുന്നിട്ടും ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന പ്രതിസന്ധിയിലാണ് കർഷകരും പാടശേഖര സമിതിയും.
സർക്കാർ ചെയ്യേണ്ടത്
കൃഷിവകുപ്പും പമ്പിംഗ് ലേലം നടത്തുന്ന റവന്യുവകുപ്പും സംയുക്തമായി ഇടപെട്ടാൽ കുട്ടനാടൻ പാടശേഖര പ്രദേശങ്ങളിലെ വെള്ളക്കെട്ടു ദുരിതനിവാരണവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും പരിഹാരം കണ്ടെത്താമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
* പമ്പിംഗ് ലേലം നടത്തുന്ന കാലാവധി ഒരു കൃഷി എന്നതിനു പകരം രണ്ട് കൃഷി ഉൾപ്പെടുന്ന ഒരു വർഷം എന്നാക്കണം. പമ്പിംഗ് സബ്സിഡി തുക കൂട്ടണം.
* എല്ലാ പാടശേഖരങ്ങൾക്കും സ്ഥിരം വൈദ്യുതി കണക്ഷൻ നൽകണം.
* ഒരു കൃഷി മാത്രം ചെയ്യുന്ന പാടങ്ങളിലും കൃഷിക്കു ശേഷം വെള്ളം വറ്റിക്കാൻ തുക അനുവദിക്കണം.
* പാടശേഖരത്തിന്റെ ആകെ ഭൂവിസ്തൃതി കണക്കാക്കി ആനുകൂല്യം നൽകണം.
* കൃഷി ഇല്ലാത്ത കാലത്തെ പമ്പിംഗും ലേല വ്യവസ്ഥയിൽ ഉൾപ്പെടുത്തണം.
* പെട്ടിക്കും പറയ്ക്കും പകരം കൂടുതൽ ശക്തിയുള്ള ജെറ്റ് പമ്പുകൾ പ്രോത്സാഹിപ്പിക്കണം.
* പാടശേഖരത്തിന്റെ പുറംബണ്ടുകൾ ബലപ്പെടുത്തി ഉയർത്തണം.
* നിയന്ത്രിത പമ്പിംഗ് സംബന്ധിച്ച കാര്യങ്ങളിൽ ഒരു പ്രാദേശിക സമിതിയുടെ മേൽനോട്ടം ഉണ്ടാകണം. സമിതി വേണം വെള്ളപ്പൊക്ക കാലത്തെ നിയന്ത്രിത പമ്പിംഗ് അവലോകനം നടത്തേണ്ടത്.
* ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതി വിഹിതത്തിൽ ഇതിനു തുക വകയിരുത്തണം.
Kerala
ആലപ്പുഴ: വിവാദങ്ങൾക്കിടെ ജി.സുധാകരൻ സിപിഎം വേദിയിലേക്ക്. ഇന്ന് കുട്ടനാട്ടിൽ നടക്കുന്ന വി.എസ്.അച്യുതാനന്ദൻ സ്മാരക പുരസ്കാര സമര്പ്പണത്തിലാണ് അദ്ദേഹം പങ്കെടുക്കുക.
വർഷങ്ങൾക്ക് ശേഷമാണ് സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കും.
നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി.സുധാകരനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തി നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടറി ആർ. നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്.
ക്ഷണം സ്വീകരിച്ചെന്നും പരിപാടിയിൽ പങ്കെടുക്കുമെന്നും ജി സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ രംഗത്തെത്തിയിരുന്നു.
Kerala
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
2014ലെ പക്ഷിപ്പനിയുടെ കാലത്ത് കുട്ടനാട്ടിലെ താറാവ് കർഷകർ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒന്നിച്ചുകൂടുകയുണ്ടായി. 1080 താറാവ് കർഷക കുടുംബങ്ങളായിരുന്നു അന്ന് ആലപ്പുഴയിൽ ഒന്നിച്ചുകൂടിയത്. എന്നാൽ 2024 ആയപ്പോഴേക്കും കുട്ടനാട്ടിലെ താറാവ് കർഷകരുടെ എണ്ണം നൂറിൽ താഴെയായി കുറഞ്ഞു. കുട്ടനാട്ടിലെ താറാവ്കൃഷി നേരിടുന്ന വെല്ലുവിളികൾ കർഷകരെ താറാവ്കൃഷിയിൽനിന്നു പിന്നോട്ടടിച്ചിരിക്കുന്നു. പത്ത് വർഷംകൊണ്ട് താറാവ്കർഷകരുടെ എണ്ണം പത്തിലൊന്നായി കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് പ്രതിവിധി നിർദേശിക്കേണ്ടവരുടെ അലംഭാവം ബാക്കിയുള്ള കർഷകരെ കൂടി ഈ മേഖലയിൽനിന്ന് പിൻമാറാൻ നിർബന്ധിതരാക്കുന്നു.
പക്ഷിപ്പനിയും മറ്റു രോഗങ്ങളും
2014ൽ കുട്ടനാടൻ പ്രദേശത്ത് അവതരിച്ച പക്ഷിപ്പനിയാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ താറാവ് കർഷകർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. പക്ഷിപ്പനിയുടെ പേരിൽ, താറാവിന്റെ മാംസവും മുട്ടയും ഉപയോഗിക്കാൻ നിരോധനം ഏർപ്പെടുത്തി. പക്ഷിപ്പനിയുടെ പേരിൽ ഒരു പറ്റം ആളുകൾ താറാവിനെ കൊന്നൊടുക്കിയപ്പോൾ മറ്റ് ചില കർഷകർ പ്രതിരോധ മരുന്നുകൾ നല്കി വലിയ മുതൽമുടക്കിൽ തങ്ങളുടെ താറാവുകളെ സംരക്ഷിച്ചു. എന്നാൽ അങ്ങനെ സംരക്ഷിച്ച താറാവിന്റെ മുട്ട നിരോധനം നിമിത്തം ഉപേക്ഷിക്കേണ്ടിവന്നു. പതിനായിരക്കണക്കിന് മുട്ടകളാണ് അന്ന് കർഷകർ ഓരോ ദിവസവും നശിപ്പിച്ചു കളയാൻ നിർബന്ധിതരായത്. എന്നാൽ പ്രതിരോധ മരുന്നുകൾ നല്കാതെ താറാവിനെ കൊല്ലാൻ വിട്ടുകൊടുത്തവർക്ക് ഇൻഷ്വറൻസും നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ താറാവിനെ കൊല്ലാതെ പരിരക്ഷിച്ചവർക്ക് ലക്ഷങ്ങളുടെ ബാധ്യത മാത്രം ബാക്കിയായി.
ഇന്നും ഇടവേളകളിൽ എത്തുന്ന പക്ഷിപ്പനിയെപ്പറ്റി ആധികാരികമായ പഠനങ്ങളോ സത്യസ്ഥിതിയുടെ വെളിപ്പെടുത്തലോ ഉണ്ടാകുന്നില്ല.
മറുനാടൻ താറാവുകൾ
ഇന്ന് കുട്ടനാടൻ താറാവ് എന്ന പേരിൽ കേരളത്തിന്റെ മിക്ക ഇടങ്ങളിലും ലഭിക്കുന്നത് മറുനാടൻ താറാവാണ്. കുട്ടനാടിന്റെ തനത് ശൈലിയിൽ സമയമെടുത്ത് വളർത്തുന്ന കുട്ടനാടിന്റെ തനത് ഇനങ്ങളായ ചാരയോടും ചെമ്പല്ലിയോടും സാമ്യം തോന്നുന്ന മറുനാടൻതാറാവുകൾ വിപണി പിടിച്ചടക്കുന്നത് കുട്ടനാടൻ താറാവ് കർഷകരുടെ പ്രധാന ഭീഷണിയായി മാറിയിട്ടുണ്ട്.
നാലു മാസംകൊണ്ട് വളർച്ചയെത്തുന്ന താറാവിനെ മുട്ടയ്ക്കും മാംസത്തിനും എന്നിങ്ങനെ വേർതിരിക്കും. മാംസത്തിനുള്ളവയെ മാർക്കറ്റിലേക്കും മുട്ടയ്ക്കുള്ളവയെ തുടർ പരിപാലനത്തിനും മാറ്റും. എന്നാൽ വിപണിയിൽ എത്തിക്കുന്ന താറാവിന് കർഷകർക്കുണ്ടായ പരിപാലന ചെലവിന് ആനുപാതികമായ വിലപോലും ലഭിക്കാതെ പോകുന്നു. വഴിയോര വില്പന കേന്ദ്രങ്ങളിലും കേന്ദ്രീകൃത വില്പന കേന്ദ്രങ്ങളിലും താറാവൊന്നിന് 400 രൂപയ്ക്ക് അടുത്തോ അതിന് മുകളിലോ ആണ് വില. എന്നാൽ തനി നാടൻ താറാവുകളുടെ ഹോൾസെയിൽ മാർക്കറ്റ് വില 250 രൂപയിൽ താഴെയാണ്.
പ്രതിവിധി
=മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന താറാവിന് നിശ്ചിത നികുതി ചുമത്തണം. ഇറക്കുമതി ചെയ്യുന്ന താറാവുകളുടെ വില നാടൻ താറാവുകളുടെ വിലയേക്കാൾ താഴെയാവുന്നില്ല എന്ന് ഉറപ്പു വരുത്തണം.
=ഇറക്കുമതി ചെയ്യുന്ന താറാവിന് ചുമത്തുന്ന നികുതിയിൽ ഒരു വിഹിതം താറാവ്കർഷകരുടെ ക്ഷേമത്തിനായി വിനിയോഗിക്കണം.
=താറാവിന് തൂക്കത്തിന് ആനുപാതികമായി നിശ്ചിത തുക നിശ്ചയിച്ച് നല്കുകയും അത് കർഷകർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഇതനുസരിച്ചാകണം കമ്പോള വില.
=കൃത്യമായ ഇടവേളകളിൽ കമ്പോളവില നിശ്ചയിക്കുന്നതിനും മാറ്റം വരുത്തുന്നതിനും വേണ്ട നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം.
=താറാവ്കൃഷിയുടെ ഇൻഷ്വറൻസ് കൂടുതൽ കാര്യക്ഷമവും കർഷക സൗഹൃദവും ആകണം.
=പക്ഷിപ്പനിയെക്കുറിച്ച് വ്യക്തമായ പഠനം നടത്തുകയും താറാവിനെ കൊന്നു തള്ളുന്നതിന് പകരം സർക്കാർ ചെലവിൽ പ്രതിരോധ മരുന്നുകൾ നല്കി സംരക്ഷിക്കുന്നതിന് വേണ്ട നടപടിയെടുക്കുകയും വേണം.
=പക്ഷിപ്പനിയുടെ പേരിൽ താറാവിനെ കൊല്ലേണ്ടി വന്നാൽ, കൊല്ലുന്ന താറാവിന്റെ എണ്ണത്തിലും നഷ്ടപരിഹാര നിർണയത്തിലും സുതാര്യത കൊണ്ടുവരണം.